Saturday, August 14, 2010

പ്രകോപനമില്ലാതെ വര്‍ഷിക്കുന്ന ഷെല്‍മഴകള്‍..

തെരുവ് വിളക്കുകള്‍ക്കുതാഴെ മഞ്ഞ്നഗരത്തെ അവ്യക്തമാക്കിത്തീര്‍ത്തു.കോളനിയിലെ ഏതോ വീട്ടില്‍ നിന്നും ഒരു വളര്‍ത്തുനായനിറുത്താതെ കുറച്ചുകൊണ്ടിരുന്നു.ബാല്‍ക്കണിയിലെ തൂക്കുവിളക്കില്‍ തൂങ്ങി ഉറക്കം തുടങ്ങിയ വവ്വാല്‍ താഴെയിട്ട കാര്പ്പെറ്റ് തുണ്ടിലേക്ക് വിസര്‍ജ്ജിച്ചു.


മൈഥിലി തളര്‍ന്നുറങ്ങുകയാണ്.ഉറക്കം നഷ്ടപ്പെട്ട ഒരു വാരം തികയുന്നു.നാളെ സ്വാതന്ത്ര്യപ്പുലരി.മിലിട്ടറി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഏക മകന്റെ ഭൌതിക ശരീരവുമായി മറ്റന്നാള്‍ നാട്ടിലേക്ക് യാത്രയാവണം.സത്യ നാഥന്‍ തന്റെ കനം തൂങ്ങിയ ശിരസ്സ്‌ സോഫയില്‍ നിന്നും ഉയര്‍ത്താന്‍ പാടുപെട്ടു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തെരുവില്‍ സ്ഥാപിച്ച ത്രിവര്‍ണ്ണ പതാകകള്‍ മഞ്ഞ് വീണു താഴേക്കു തൂങ്ങി നിന്നു.

മാതാപിതാക്കളെ കാണാന്‍ പോലും അവധിയില്ലാതെ തന്റെ സേവനം രാഷ്ട്രത്തിനു ആവശ്യം വന്നപ്പോഴാണ് തന്നെയും മൈഥിലിയേയും മകന്‍ ഇവിടേയ്ക്ക് വരുത്തിയത്.എന്നാല്‍ തന്റെ സേവനം മാത്രമല്ല ജീവന്‍ തന്നെ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയായിരുന്നു തങ്ങളുടെ മകന്‍.

ദൂരെ ഇടിഞ്ഞു പൊളിഞ്ഞ ഒരു ഗോപുരത്തിന്റെ ചിത്രം വികൃതമായി ഭൂമിയിലേക്ക്‌ നിഴലിച്ചു നിന്നു.മരണത്തിന്റെ ഗന്ധമുള്ള കാറ്റ് മഞ്ഞിന്റെ ആവരണങ്ങളെ ഭൂമിയുടെ ഏതോ നിഘൂടതകളിലേക്ക് തള്ളിക്കൊണ്ട് പോയി.

മൈഥിലി ക്കായിരുന്നു നിര്‍ബന്ധം ഒരു കുട്ടി മതി.നമ്മുടെ സ്നേഹം പകുത്തു നല്‍കാന്‍ ഒരേയൊരു കുട്ടി.ഒന്നില്‍ കൂടുതലായാല്‍ തങ്ങളുടെ സ്നേഹം ഒരേ അളവില്‍ പകുത്തു നല്കാനാവില്ലെന്നവള്‍ വിശ്വസിച്ചു,ഏക മകന്റെ മരണം ഇനിയും ഉള്‍ക്കൊള്ലാനാവാതെ തളര്‍ന്നുറങ്ങുന്ന മൈഥിലിയെ യാഥാര്‍ത്യങ്ങളിലേക്ക് എങ്ങിനെ തിരിച്ചു കൊണ്ട്വരുമെന്നറിയാതെ സത്യപാലന്‍ നഗരത്തിലെക്കിറങ്ങി.

സ്വാതന്ത്ര്യ ദിനാ ഘോഷങ്ങള്‍ക്കു ശേഷം മിലിട്ടറി ഓഫീസിലെത്തി രണ്ടു മൂന്നു പേപ്പറുകളില്‍ ഒപ്പിടണം..പിന്നെ തങ്ങളുടെ എകമകന്റെ ഭൌതിക ശരീരം തങ്ങള്‍ക്കു സ്വന്തമാവും.

നഗരം മെല്ലെ തിരക്കിലേക്ക് ഊര്‍ന്നിറങ്ങി.ഓരോ കാലടിയും ശ്മശാനത്തിലേക്ക്. കൂടുതല്‍ അടുക്കുന്നുവെന്ന തിരിച്ചറിവുകള്‍ മനപ്പൂര്‍വ്വം മറവിയിലേക്ക് പായിച്ചു ജനങ്ങള്‍ എവിടെക്കോ ധൃതിയില്‍ പായുന്നു.

അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും പ്രകോപനങ്ങളില്ലാതെ ഷെല്‍ വര്‍ഷിച്ചു കൊണ്ടേയിരുന്നു.പുത്രന്മാര്‍ നഷ്ടപ്പെട്ട അമ്മമാര്‍ മറവികള്‍ പോലും അനുഗ്രഹിക്കപ്പെടാതെ ഉറക്കം നഷ്ടപ്പെട്ടു ജീവിച്ചു.

ഗോപുരത്തിനടിയിലെ പുല്‍ത്തകിടിയില്‍ സത്യപാലന്‍ മലര്‍ന്നു കിടന്നു.ഗോപുരത്തിന്റെ നിഴല്‍ അപ്രത്യക്ഷമായിരുന്നു.കഴുത്തില്‍ വളയങ്ങളോടെ വെളുത്ത പാടുകളുള്ള പ്രാവുകള്‍ ഗോപുര ജാലകങ്ങളില്‍ കുറുകിയിരുന്നു.നിശബ്ധതയിലേക്ക് സെറ്റ്ചെയ്തു വെച്ച സെല്‍ ഫോണിലേക്ക് അനുശോചന സന്ദേശങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.

ഏതോ സ്കൂളില്‍ നിന്നും കുഞ്ഞു ത്രിവര്‍ണ്ണ പതാകകള്‍ യുനിഫോമിലണിഞ്ഞ നാളത്തെ കുഞ്ഞു ജവാന്മാര്‍ പുല്‍ത്തകിടിയില്‍ വന്നിരുന്നു.കുട്ടികളുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും ആരവങ്ങളും ഗോപുരത്തില്‍ നിവസിച്ച പ്രാവുകളെ അലോസരപ്പെടുത്തി.സ്വാതന്ത്രം കാംക്ഷിച്ചു അല്‍പ ദൂരം പറന്ന പ്രാവുകള്‍ കൂട്ടമായി തിരിച്ചെത്തി കുട്ടികളുടെ ആരവങ്ങളിലേക്ക് മിഴി നട്ടു നിന്നു.

ത്രിവര്‍ണ്ണ പതാകയേന്തിയ സ്കൂള്‍ ബസ്സില്‍ ആരവങ്ങളുമായി കുട്ടികള്‍ യാത്രയായപ്പോള്‍ സത്യപാലന്‍ മിലിട്ടറി ആസ്ഥാനത്തേക്ക് നടന്നു.ഓഫീസര്‍ നീക്കി തന്ന പേപ്പറുകളില്‍ യാന്ത്രികമായി ഒപ്പുകളിട്ടു സത്യപാലന്‍ കോളനിയിലേക്ക് മടങ്ങി.

പുറകില്‍ ഓഫീസില്‍ സ്ഥാപിച്ച റേഡിയോവില്‍ അപ്പോഴും അതിര്‍ത്തിക്കപ്പുറത്ത് നിന്നും പ്രകോപനങ്ങളില്ലാതെ വര്‍ഷിച്ച ഷെല്‍ മഴയില്‍ പുതുതായി ജീവന്‍ പൊലിഞ്ഞ ജവാന്മാരുടെ വാര്‍ത്തകള്‍ അറിയിക്കുന്നുണ്ടായിരുന്നു.

Friday, August 13, 2010

വേര്‍പാടിന്റെ അവശേഷിപ്പുകള്‍ ..

ഒരു വേര്‍പാട് അവശേഷിപ്പിച്ച ശൂന്യതയിലേക്ക് നോക്കി ആലി മൊല്ലാക്ക നെടു വീര്‍പ്പിട്ടു.ഓത്തു പള്ളിയിലെ ചായ്പ്പില്‍ നിന്നും നോക്കിയാല്‍ പള്ളി പ്പറമ്പ് കാണാം.കഴിഞ്ഞാഴ്ച ലേലത്തില്‍ പോയ അയനി പ്ലാവ് മറമാടപ്പെട്ട മയ്യത്തുകളുടെ നെയ്യ് വളമായ് സ്വീകരിച്ചു പുഷ്ടിച്ചു നിന്നു.


അബ്ദുവിന്റെ പ്രവചനം പോലെ മുറിച്ചു മാറ്റപ്പെടുമെന്ന സത്യം ഉള്‍ക്കൊണ്ടു ഇപ്രാവശ്യം ചക്കകള്‍ ഇട തൂര്‍ന്നു കായ്ച്ചു നിന്നു.തൊട്ടരികിലായി പുതു മണ്ണിനാല്‍ പുതഞ്ഞു അബ്ദുവിന്റെ ഖബറും .

നീണ്ട ഇരുപത്തി രണ്ടു വര്ഷം തന്റെ നിഴലായി അയാളുണ്ടായിരുന്നു.ഇത് പോലെ ഒരു റംസാന്‍ ആരംഭത്തിലായിരുന്നു അബ്ദു ഈ ഓത്തു പള്ളിയുടെ പരിസരത്തെത്തിയത്.പിന്നെ ഓത്തു പള്ളിയുടെ ഈ ചായ്പ്പില്‍ ഖുറാന്‍ പാരായണവും പ്രാര്‍ത്ഥന കളുമായി താമസം തുടങ്ങി.സ്നേഹിക്കാന്‍ മാത്രമറിയുന്ന ഇന്നാട്ടുകാര്‍ അബ്ദുവിനെ ഗ്രാമക്കാരില്‍ ഒരാളായി സ്വീകരിക്കുകയായിരുന്നു.

ളുഹര്‍ ബാങ്ക് വിളിക്കുവാന്‍ ഒരു നാഴിക കൂടി.ദേഹ ശുദ്ധി വരുത്തുവാനായി ആലി മുല്ല പള്ളിക്കുളത്തിലെക്കിറങ്ങി.പൊളിഞ്ഞ കല്‍പ്പടവുകളില്‍ വേര്‍പാടുകളുടെ അവശേഷിപ്പുകള്‍ പോലെ പായല്‍ പൊതിഞ്ഞു പൊതിഞ്ഞു കിടന്നു.പിച്ചാത്തികൊണ്ട് പുതിയൊരു മിസ്‌വാക്ക് ചെത്തിയുണ്ടാക്കി,ഇടയ്ക്കു നിരകള്‍ വിട്ട പല്ലുകള്‍ ക്കിടയിലെക്കിട്ടു ഉരക്കാന്‍ തുടങ്ങി...

ഓത്തു പള്ളിക്ക് പുറകിലെ പാടത്ത് നിന്നും ഏതോ വികൃതിക്കുട്ടി പള്ളിക്കുളത്തില്‍ നിക്ഷേപിച്ച ആഫ്രിക്കന്‍ പായല്‍ കുളത്തിന്റെ ഭൂരി ഭാഗവും കൈയ്യടക്കി യിരുന്നു.ആലിമുല്ലാക്കയും അബ്ദുവും ഇറങ്ങി നിന്നു കുളിക്കുന്ന ഭാഗം മാത്രം ഒരു വൃത്തത്തില്‍ പായല്‍ മൂടാതെ കിടന്നു.

ആലിമുല്ലയുടെ വിണ്ടു കീറിയ നരിയാണിയില്‍ നിന്നും പാട പോലെ ഒരു ഒരു തരം വെളുത്ത പൊടി കുളത്തില്‍ പൊങ്ങിക്കിടന്നു.പള്ളിയിലെ പുരാതനമായ ഘടികാരം പന്ത്രണ്ടു തവണ അടിച്ചു ഇരുപതു മിനിട്ടിനു ശേഷം ആലിമുല്ല ളുഹര്‍ ബാങ്ക് വിളിച്ചു.

പള്ളിക്കാട്ടില്‍ റംസാന്‍ വെയില്‍ പൂത്തു നിന്നു.വ്രതമെടുത്ത മയ്യിത്തുകള്‍ക്കു ഐക്യ ധാര്ട്യം പ്രകടിപ്പിച്ചു കറുത്ത ചിറകുകളില്‍ വെള്ള പൊട്ടുകളിട്ട ചെറു തുമ്പികള്‍ മൂളിപ്പറന്നു.ഏതു സമയവും മുറിച്ചു മാറ്റപ്പെടുമെന്ന ഭീതിയോടെ യാനി പ്ലാവ് തളര്‍ന്നു നിന്നു.തൊട്ടടുത്ത പള്ളിക്കൂടത്തില്‍ നിന്നും രണ്ടു മൂന്നു അധ്യാപകരും നാട്ടുകാരായ അഞ്ചാറു വൃദ്ധരും ചെറു കുട്ടികളുമടങ്ങുന്ന ചെറു സംഘം ആലിമുല്ലയുടെ കാര്‍മ്മികത്വത്തില്‍ ളുഹര്‍ നമസ്കരിച്ചു.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം അബ്ദുവില്ലാത്ത ഒരു റംസാന്‍ ,,ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നായിരുന്നു തങ്ങള്‍ക്കു ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്.കൃത്യ സമയത്ത് തന്നെ അബ്ദു വീടുകളില്‍ പോയി അബ്ദു അത് ശേഖരിച്ചു കൊണ്ട് വരും.പിന്നെ വഴിയില്‍ കണ്ട അല്പം പരദൂഷണവും വിളമ്പി ആഹാരം കഴിക്കും .ഏതോ ഒരു വീട്ടില്‍ നിന്നു മാത്രം അബ്ദു അവിടെയിരുന്നു കഴിക്കും,.തനിക്കുള്ളത് കരുതുകയും ചെയ്യും.ആ സ്വകാര്യത മാത്രം അബ്ദു ആലി മുല്ലയില്‍ നിന്നും മറച്ചു വെച്ചു.താന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.മറച്ചു വെച്ചതാണെങ്കിലും ആലിമുല്ല അതറിഞ്ഞി രുന്നു വെന്ന് അബ്ദുവും വിശ്വസിച്ചു.

വ്രതമെടുത്ത് അംഗ ശുദ്ധി വരുത്താന്‍ ഹൌളിലേക്ക് കൈയിട്ട കൊച്ചുകുട്ടി മൂന്നു തവണ കൈകുമ്പിളിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു.അബ്ദുവിന്റെ ഖബറിനരികില്‍ തല ഭാഗത്തെ മീസാന്‍ കല്ലില്‍ യാനി പ്ലാവിന്റെ നിഴല്‍ വീണു കിടന്നു.മറു ഭാഗത്ത് സായാഹ്ന സൂര്യന്റെ കനം കുറഞ്ഞ വെളിച്ചവും.

ആദ്യ വ്രതത്തിന്റെ ക്ഷീണത്താല്‍ തളര്‍ന്നുറങ്ങിയ കുട്ടികള്‍ മുല്ലാക്കയുടെ അസര്‍ ബാങ്ക് വിളികേട്ടു ഞെട്ടി ഉണര്‍ന്നു .നമസ്കാരത്തിനു അഞ്ചാറു വൃദ്ധരും കുറച്ചു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ലേലം ചെയ്ത അയനി പ്ലാവിന്റെ ചെറു ശിഖരങ്ങള്‍ ജോലിക്കാര്‍ താഴേക്കു മുറിച്ചിട്ടു.മുറിഞ്ഞ മരത്തിന്റെ അഗ്രങ്ങളില്‍ നിന്നും മയ്യത്തുകളുടെ നെയ്യ് പോലെ പശിമയാര്‍ന്ന വിളഞ്ഞികള്‍ ഉത്ഭവിക്കാന്‍ തുടങ്ങി.

നമസ്കാരാന ന്തരം പാതയിരട്ടിപ്പിക്കാന്‍ വേണ്ടി പള്ളിക്കാടിന്റെ ഒരതിര്‍ മണ്ണ് നീക്കം ചെയ്തിടത്ത് ചെറിയൊരു ദ്വാരം രൂപപ്പെട്ടിടത്തു ആണ്ടുകള്‍ക്ക് മുമ്പെങ്ങോ ഖബരടക്കപ്പെട്ട ഒരു മയ്യിത്തിന്റെ അസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നിന്നിടത്തു അല്പം മണ്ണ് കുഴച്ചെടുത്തു ആലി മുല്ല ദ്വാരം അടക്കാന്‍ തുടങ്ങി.വ്രതമെടുത്ത് ക്ഷീണിച്ച കുട്ടികള്‍ ആലി മുല്ലയെ സഹായിച്ചു.

അയനിപ്ലാവ് തായ് വേരടക്കം മുറിച്ചു ജോലിക്കാര്‍ വാഹനത്തില്‍ കയറ്റാന്‍ പാകത്തില്‍ പാതയോരത്ത് അട്ടിയിട്ടു .നെയ്യ് കൊഴുത്ത ചക്കകള്‍ പള്ളിക്കാട്ടില്‍ അനാഥമായി ക്കിടന്നു.തണല് നഷ്ടപ്പെട്ട അബ്ദുവിന്റെ ഖബറി നെയോര്‍ത്തു മുല്ലയ്ക്ക ദുഖിതനായി.

പള്ളിക്കാട്ടില്‍ ഇരുള്‍ മൂടാന്‍ തുടങ്ങി.ആള്പെരുമാറ്റമില്ലാത്ത പള്ളിക്കാടിന്റെ ഇരുളുകളില്‍ സമാധിയില്‍ നിന്നുണര്‍ന്ന ജിന്നുകള്‍ രാത്രി സഞ്ചാരത്തിനായി തയ്യാറെടുത്തു. ഒരു ഉണങ്ങിയ കാരക്ക ത്തുണ്ട് ആലി മുല്ലാ തന്റെ ഒഴിഞ്ഞ വയറിലെക്കിട്ടു.പിന്നെ ഒരു കവിള്‍ വെള്ളം കുടിച്ചു.മഗുരിബു ബാങ്ക് വിളിക്കാന്‍ തയ്യാറായി..അല്ലാഹു അക്ബര്‍.. ആദ്യത്തെ തക്ബീര്‍ മുഴുവന്‍ ആക്കാന്‍ കഴിയാതെ ആലി മുല്ലാക്ക പള്ളി മിമ്ബരിന്റെ മുമ്പിലേക്ക് കുഴഞ്ഞു വീണു.

അബ്ദുവിന്റെ ഖബറി നടുത്തെ പള്ളിക്കാട്ടില്‍ അയനി പ്ലാവ് മുറിച്ചു നീക്കിയ പുതു മണ്ണില്‍ പുതിയൊരു ഖബറിന്റെ ജോലി ആരംഭിച്ചിരുന്നു......