Sunday, November 27, 2011

ഇല്ലിമുള്‍ വേലികള്‍...


ഇല്ലിമുള്‍ വേലികള്‍...
    ചില ദുരന്തങ്ങള്‍ അങ്ങിനെയാണ്.മനപ്പൂര്‍വ്വം നാം മറവിയിലെക്കടിച്ചോടിച്ചാലും വീണ്ടും പഴയതിലും മികവോടെ അവ നമ്മിലേക്ക്‌ തന്നെ തിരിച്ചു വരുന്നു. മജീദ്‌..   ഒരു ദിവസം മാത്രം പരിചയമുള്ള നീയും ഒരു ദുരന്തം സമ്മാനിച്ച മുറിവായ്‌ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്തിനായിരുന്നു?
         പൂര്‍ത്തീകരിക്കാനാവാത്ത നിന്റെ ജീവിതത്തിന്റെ ഒടുങ്ങാത്ത ആത്മാവിന്റെ ജീവിതത്തോടുള്ള അഭിനിവേശമാണോ എന്റെ മനസ്സിലേക്ക് കുടിയിരുത്തി ഇല്ലി മുള്‍വേലിയാല്‍ ചുറ്റിട്ട നിന്റെയീ വീടിനടുത്ത് തന്നെ എന്നെ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്?അറിയില്ല..എങ്കിലും ഉറക്കം വരാത്ത രാത്രികളിലെ അവസാന യാമങ്ങളില്‍ ബോധത്തിനും അബോധത്തിനുമിടയിലെ ചില നിമിഷങ്ങളില്‍ ഞാന്‍ കേള്‍ക്കുന്ന നെടുവീര്‍പ്പുകള്‍ നിന്റെ ആത്മാവിന്റെതാണെന്നു ഞാന്‍ തിരിച്ചറിയുന്നു
          നേരിയ നിലാവുണ്ടായിരുന്നു.ഇല്ലി മുളകളാല്‍ പണിത വേലിയുടെ പൊളിഞ്ഞ ഭാഗം പൂര്‍വ്വ സ്ഥിതിയിലാക്കി ചുറ്റും ഒന്ന് കൂടി വീക്ഷിച്ചു ജമാല്‍ വീട്ടിലേക്കു നടക്കുമ്പോള്‍ ആര്‍ത്തിയോടെ വേലിയിലേക്ക് പടര്‍ന്നു കയറിയ കാട്ടു പടരന്‍പുല്ലുകളുടെ വെളുത്ത ചെറു വേരുകള്‍ നിലാവില്‍ വെട്ടിത്തിളങ്ങി നിന്നു.
           ഇനി വയ്യ .നേരം വെളുക്കട്ടെ ഇല്ലിമുളകള്‍ തീര്‍ത്ത വേലിവാതില്‍ കടന്നു ആ വീട്ടു മുറ്റത്തു കയറി തന്റെ മനസ്സിലെ എല്ലാ ഭാരങ്ങളും ഇറക്കി വെക്കണം .നെഞ്ച് പിളര്‍ന്ന ഒരു പൊട്ടിക്കരച്ചില്‍ നേരിടേണ്ടി വരും എന്നായാലും അത് വേണ്ടി വരും..ഇനി കാത്തിരിക്കാന്‍ വയ്യ ഇപ്പോള്‍ തന്നെ ആളുകള്‍ പിറുപിറുത്തു തുടങ്ങിയിരിക്കുന്നു.ഏതോ നാട്ടില്‍ നിന്നും വന്നൊരു യുവാവ് യൌവ്വനം അവസാനിച്ചിട്ടില്ലാത്തൊരു പെണ്ണും കൌമാരക്കാരിയായ പെണ്‍കുട്ടിയും ഒറ്റയ്ക്ക് താമസിക്കുന്ന വീടിനടുത്ത് വീട് വെച്ചു താമസം തുടങ്ങിയിരിക്കുന്നു.
            രണ്ടാളുടെ ഉയരത്തില്‍ പണിത തന്റെ പുതിയ വീടിന്റെ മതിലില്‍ വിശാലമായി പണിത ഗെയ്റ്റ് തുറന്നു മുറ്റത്തേക്കു കയറുമ്പോള്‍ എന്നും വസന്തം നിറഞ്ഞ തന്റെ പൂന്തോട്ടത്തില്‍ മഞ്ഞ് വീണു കുളിര്‍ത്ത പൂക്കള്‍ നാളെയൊരു വണ്ടിന്റെ പരാഗണ സ്പര്‍ശമോര്‍ത്തു ലജ്ജിച്ചു നിന്നിരുന്നു.
         ഉറക്കമില്ലാത്ത ഒരു രാത്രി കൂടി.വര്‍ഷങ്ങളായി മനസ്സില്‍ വിങ്ങി നിന്ന ഭാരം തൊണ്ടയിലേക്ക്‌ ഒരു നിലവിളിയായ് താഴ്ന്നിറങ്ങുന്നു.തന്റെ ഈ കൈകളിലേക്ക് തലവെച്ചു മജീദ്‌ അവസാനമായി പറഞ്ഞ വാക്കുകള്‍ എന്റെ  കുടുംബത്തിനാരുമില്ല യാഅല്ലാഹ് നീയവരെ കാക്കണേ...
         നിലാവ് എവിടെയോ പോയ്‌ ഒളിച്ചിരുന്നു.ഇരുട്ട് മൂത്ത് ആകാശമില്ലാതെ ഭൂമി നിസ്സഹായയായിക്കിടന്നു.
        സൗദി അറേബ്യയിലെ പ്രവാസത്തില്‍ ബലിപെരുന്നാള്‍ അടുപ്പിച്ചു വന്ന വ്യാഴാഴ്ചയും നീണ്ട ഒരാഴ്ചത്തെ അവധിയും സമ്മാനിച്ച ദുരന്തത്തിന്റെ ഓര്‍മ്മകള്‍ നിരന്തരമായി ജമാലിനെ വേട്ടയാടിക്കൊണ്ടേയിരിക്കുകയായിരുന്നു .
        ജീസാനില്‍ നിന്നും റിയാദിലെ മെയിന്‍ ഓഫീസിലേക്ക് പോകാനോരുങ്ങുമ്പോഴാണ് സുഹൃത്തായ അബൂക്കാ തന്റെ നാട്ടുകാരനായ മജീദിനെ തന്റെ മുമ്പിലേക്ക് കൊണ്ട് വന്നത്.അടുത്താഴ്ച നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന അയാള്‍ക്ക്‌ കുറച്ചു വസ്ത്രങ്ങളും അല്പം സുഗന്ധദ്രവ്യങ്ങളും റിയാദില്‍ നിന്നും വില കുറച്ചു വാങ്ങണം.ഒരു ജവുളിക്കടയില്‍ സെയില്‍സ്മാനായി ജീവിതം നയിക്കുന്ന മജീദ്‌ സൌമ്യനായി ജമാലിനെ നോക്കി മന്ദഹസിച്ചു.
          യാത്ര തുടങ്ങുമ്പോള്‍ മജീദ്‌ മൌനിയായിരുന്നു.പിന്നെ തന്റെ അന്വേഷണങ്ങള്‍ക്കൊപ്പം അയാള്‍ വാചാലനായിത്തുടങ്ങി.കൊണ്ടോട്ടിയില്‍ കവി മോയിന്‍കുട്ടി വൈദ്യരെ ആരാധിക്കുന്ന ശരാശരി സാധാരണക്കാരനായ ഒരു മലബാര്‍ പ്രവാസി.
മുല്ലപ്പൂന്ചോലയില്‍ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ
കൊല്ലന്‍ പണിയുന്നൊരാല നീ കണ്ടോ
കേവലം പാടിക്കളിക്കുന്ന് വണ്ടേ
ചൊല്ലുന്നോ വണ്ടേ നീ മൂളുന്നതെന്ത്
ചെക്കിപ്പൂ ചോലയില്‍ കണ്ടൊരു മങ്ക
ചോളം പൊരിയുന്ന താളം പറഞ്ഞ്
ബാലിയ ചോലയില്‍ മൂളുന്ന വണ്ടേ
മുല്ലപ്പൂന്ചോലയില്‍ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ..
         ഇടയ്ക്കു മോയിന്‍കുട്ടി  വൈദ്യരുടെ ഇശലുകള്‍ അവന്‍ ഈണത്തില്‍ പാടി.
എന്നും തനിച്ചായിരുന്നു യാത്രകള്‍.പക്ഷെ ഇന്ന് മജീദിന്റെ കൂടെയുള്ള ഈ യാത്ര ജമാലിനെ ആഹ്ലാദ വാനാക്കി.പിന്നെ തന്റെ കുടുംബത്തെക്കുറിച്ചും അവന്‍ സംസാരിച്ചു.ഉപ്പയും ഉമ്മയും നേരത്തെ നഷ്ടപ്പെട്ട സ്വന്തമായി എന്ന് പറയാന്‍ ഭാര്യയും ഒരു മകളുമായിരുന്നു നാട്ടിലുള്ളത്.മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലേക്കുള്ള യാത്രയുടെ ആഹ്ലാദം മജീദിന്റെ മുഖത്തു നിന്നും ജമാല്‍ വായിച്ചെടുത്തു.ബത്ഹയിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഒരു തെരുവില്‍ ജമാല്‍ അവനേയിറക്കി നാല് മണിക്കൂര്‍ കഴിഞ്ഞെത്താമെന്നു പറഞ്ഞു പട്ടണപ്രാന്തത്തിലുള്ള തന്റെ ഓഫീസിലേക്ക് കാറോടിച്ചു.
          ബത്ഹയില്‍ തന്നെയുള്ള തന്റെ നാട്ടു കാരനെ സന്ദര്‍ശിച്ചു തിരിച്ചെത്തുമ്പോള്‍ മജീദും മടക്കയാത്രക്ക് തയ്യാറായി നിന്നിരുന്നു.വളരെ കുറച്ചു സാധനങ്ങളെ അയാള്‍ വാങ്ങിയിരുന്നുള്ളൂ.മകള്‍ക്കൊരു കൂട്ടം വസ്ത്രവും വില കുറഞ്ഞ അല്പം സുഗന്ധ ദ്രവ്യങ്ങളും പ്രാണപ്രേയസിക്കൊരു സാരിയും.നീണ്ട അവധി ദിനങ്ങളുടെ ആരംഭമായതിനാല്‍ റിയാദ് നഗരം തിരക്കിലലിഞ്ഞു തുടങ്ങും നേരം ജമാലും മജീദും മടക്കയാത്രയാരംഭിച്ചു.
          ഈദിന്റെ ഒഴിവു ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി അയല്‍പ്രദേശമായ ഉള്‍നാടുകളില്‍ നിന്നും നിരവധി വാഹനങ്ങള്‍ പട്ടണത്തിലേക്ക് പ്രവഹിച്ചിരുന്നതിനാല്‍ റോഡു മുഴുവന്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.മടക്ക യാത്രക്കുള്ള റോഡു വിജനമായിരുന്നു.ചെറിയൊരു വളവും പിന്നെയൊരു കയറ്റവും.വലതു വശത്ത്‌ നിന്നും വളരെ വേഗത്തില്‍ തങ്ങളുടെ വാഹനം മറി കടക്കാന്‍ ശ്രമിച്ച സ്വദേശിയുടെ ആഡംബര വാഹനം ഒരു മിന്നായം പോലെ മജീദിരുന്ന വലതു വശം സ്പര്‍ശിച്ചു പര്‍വ്വത ഭാഗത്തെ റോഡതിരിട്ട ഡിവൈടരില്‍ തട്ടി ചിന്നഭിന്നമായി .
          ഇടിയുടെ ആഘാതത്തില്‍ നടു റോഡിലേക്ക് തെറിച്ചു വീണ മജീദിനെ പ്രജ്ഞയറ്റ അല്പം നിമിഷങ്ങള്‍ക്ക് ശേഷം കൈക്കുമ്പിളിലേക്ക് വാരിയെടുക്കുമ്പോള്‍ വാവിട്ടു കരയുവാന്‍ പോലും കഴിയാതെ ജമാല്‍ തളര്‍ന്നിരുന്നു."എന്റെ കുടുംബം.. അവര്‍ക്കാരുമില്ല..യാ അല്ലാഹ് നീയവരെ കാക്കണേ"യെന്ന അവസാന വാക്കുകള്‍,ജമാലിനെ ഒരു കടലോളം ദുഃഖത്തിലേക്ക് തള്ളി വിട്ടു.
            സൗദി അറേബ്യയില്‍ തന്നെ സംസ്കരിച്ച മജീദിന്റെ ഖബറടക്കത്തിനു പോലും പങ്ക്‌ ചേരാനാ വാതെ ആശുപത്രിയിലും ജയിലിലുമായി കഴിഞ്ഞ നാളുകള്‍ക്കൊടുവില്‍ ഒരു ഉള്‍വിളിയോടെ ജമാല്‍ മജീദിന്റെ നാടായ ഈ കൊണ്ടോട്ടിയില്‍ എത്തുകയായിരുന്നു .
          ഇരുട്ടിനെ അതിജീവിക്കാന്‍ കഴിയാതെ ശുഷ്കിച്ചു മിന്നി നിന്ന നക്ഷത്രങ്ങളുടെ ഇടയില്‍ ഒരു നക്ഷത്രം മാത്രം തേജസ്സോടെ മിന്നി നിന്നത് ..മജീദ്‌ നിന്റെ ആത്മാവാണെന്നു ഞാന്‍ വിശ്വസിക്കട്ടെ.നിനക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത നിന്റെ ആഗ്രഹങ്ങള്‍ ഒരു നിമിത്തം പോലെ എന്നിലൂടെ സഫലമാവുന്നത് കണ്ടു നിന്റെ ആത്മാവ് നിര്‍വൃതി അടയട്ടെ.
            തേജസ്സോടെ പ്രകാശിച്ചു നിന്ന ഒറ്റയാന്‍ നക്ഷത്രത്തിനൊപ്പം ചന്ദ്രനും പതിയെ പ്രകാശിക്കാന്‍ തുടങ്ങി.മുള്ള്വേലി വാതില്‍ കടന്നു മജീദിന്റെ മുറ്റത്തെത്തി ഒന്ന് പൊട്ടിക്കരയാന്‍ ഇനി ഏതാനും നാഴികകള്‍ മാത്രം .ബോധത്തിനും അബോധത്തിനുമിടയില്‍ നെടുവീര്‍പ്പുകള്‍ ഉയരാത്തൊരു പുലര്‍ച്ച യിലേക്ക് ജമാല്‍ മതിമറന്നുറങ്ങി....




 

Friday, November 25, 2011

ആട് മമ്മതിന്റെ മകന്‍ ....

ഉറങ്ങാന്‍ കിടന്നത് മരുഭൂമിയിലായിരുന്നു. ഉണര്‍ന്നെഴുന്നേറ്റത്   കരിപ്പൂര്‍ വിമാനത്താവളത്തിലും .ആട് മമ്മതിന്റെ ജീവിത യാത്രയുടെ പ്രത്യേകത പോലെ തന്നെ!
         ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, മലബാറിലെ വടകരയെന്ന ഗ്രാമത്തിലെ കുടുംബസ്വത്തായ ഇരുപതു സെന്റു സ്ഥലം വിറ്റ് , കൂടപ്പിറപ്പുകളെ വയനാട്ടില്‍ ഒരു ലക്ഷം വീട് കോളനിയിലാക്കി, ബോംബെ വഴി അബുദാബിയിലേക്ക് വിമാനം കയറിയ അയാള്‍ക്ക്‌, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ജീവിതത്തില്‍ തന്റെ ജീവിതമൊഴിച്ചു മറ്റെല്ലാം നേടി.വൈത്തിരിയിലെ മൂന്നേക്കറോളം വരുന്ന ഭൂമിയില്‍ പുരാതനമായി   നിര്‍മ്മിച്ച ടൂറിസ്റ്റു ഹോമിന്റെ ഉടമസ്ഥാവകാശം, തന്റെ പേരിലേക്ക് നാളെ  register  ചെയ്യുമെന്ന് കാര്യസ്ഥന്‍ മമ്മാലി അറിയിച്ചപ്പോള്‍ പറന്നെത്തിയതാണ് ആട് മമ്മതിന്റെ മകന്‍ റഹീം.

        അഹങ്കാരത്തോടെ, ഞാന്‍ ആട് മമ്മതിന്റെ മകനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് റഹീമിനു തോന്നിയത് ഇന്നലെ ഉച്ചക്ക് ശേഷമുള്ള ആ സംഭവത്തിനു ശേഷമാണ്.പിന്നേടയാള്‍ അഹങ്കരിക്കാന്‍ വെമ്പി നിന്ന മനസ്സിനെ ശാസിച്ചു.എല്ലാം പടച്ച തമ്പുരാന്റെ വിധി.....
         ടൂറിസ്റ്റു ഹോമിലെ ശിതീകരിച്ച മുറിയില്‍ ഉച്ച മയക്കത്തിലേക്കുള്ള തയ്യറെടുപ്പിലേക്കാണ് ആശ്രിതന്‍ വീരാന്‍ ഒരു വൃദ്ധന്‍ കാണാന്‍ വന്നിരിക്കുന്നു എന്നറിയിച്ചത്.വീരാന്‍ അയാളുടെ മുമ്പിലേക്ക് ആനയിച്ചത് തന്റെ ഓര്‍മ്മകളുടെ പരിധികളിലും അപ്പുറത്തേക്ക് മാഞ്ഞു പോയ വളരെ മെല്ലിച്ച ശരീരവുമായി ഒരു വൃദ്ധന്റെ രൂപമായിരുന്നു.അയാളുടെ അതെ മുഖച്ചായയുള്ള ആരോഗ്യ ദൃഡഗാത്രമായ ഏതോ ഒരു രൂപം തന്റെ മനസ്സിലെവിടെയോ ഒളിച്ചിരിപ്പുണ്ട്.
             അതെ, ഈ മനുഷ്യനെ എനിക്കറിയാം.... പൊടുന്നനെ അയാളുടെ ഓര്‍മ്മകള്‍ മലബാറിലെ ആ ഗ്രാമത്തിലേക്ക് തെന്നി നീങ്ങി.ആട് മമ്മതെന്ന ഇരട്ടപ്പേരിട്ടു ബാപ്പയെ വിളിച്ച ഗ്രാമം......
വീടുകള്‍ തോറും കയറി യിറങ്ങി ആടുകളെ വാങ്ങി ചന്തയില്‍ വിറ്റു കിട്ടുന്ന തുച്ചമായ ലാഭത്തില്‍ വളരെ ഞെരുങ്ങി ജീവിച്ച ബാല്യം...
മൂത്തവനായ തന്റെ താഴേക്കു എട്ടു കുട്ടികളുടെ വിശപ്പിന്റെ വിളിയിലേക്ക് അന്തം വിട്ടു നോക്കി നിന്ന ഉമ്മ.....
ആടുകളെ തേടി ഗ്രാമങ്ങളിലൂടെ അലഞ്ഞ ബാപ്പയുടെ വിണ്ടു കീറിയ കാലടികള്‍ കണ്ടു ഉള്ളു തകര്‍ന്ന കൌമാരം....
            മിക്ക ദിനങ്ങളിലും സൂര്യനുദിക്കും മുമ്പേ ആടുകളെ തേടിയലഞ്ഞു തുടങ്ങുന്ന ജീവിതം പല സന്ധ്യകളും ആടില്ലാതെ ഒരു കയര്‍ത്തുണ്ടുമായാണ്  മടങ്ങിയെത്താറുള്ളത്.വില വര്‍ധനയും ആട് ഫാമുകളുടെ ബാഹുല്യവും ആട് മമ്മതെന്ന ബാപ്പക്ക് ജീവിതം തന്നെ ദുസ്സഹമായ അന്തരീക്ഷത്തിലെക്കാണ് ഒരശനിപാതം പോലെ വിശപ്പിന്റെ മാറാ വ്യാധിയായ കുടല്‍പ്പുണ്ണിന്റെ രൂപത്തില്‍ ഉമ്മയും പരലോകം പൂകിയത്‌.
           രണ്ടു വയസ്സുള്ള ഇളയ കുട്ടിയടക്കം അഞ്ചെട്ടു കുരുന്നു മുഖങ്ങളിലേക്ക് നോക്കി പകച്ചു നിന്ന ബാപ്പയെ വീണ്ടുമൊരു വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് ഒരു തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ല.പക്ഷെ അവസാനം ബാപ്പയുടെയും വേണ്ടപ്പെട്ടവരുടെയും നിര്‍ബന്ധ പ്രകാരം യൌവ്വനത്തിലേക്ക് കാലൂന്നിയ തന്നെ, തന്റെ മുമ്പില്‍ കാണുന്ന ഈ മെല്ലിച്ച വൃദ്ധന്റെ മകളെ പെണ്ണു കാണാന്‍ പോകാന്‍ നിര്‍ബന്ധിതമായപ്പോള്‍ അനുസരിക്കുകയായിരുന്നു.
        പക്ഷെ മനുഷ്യര്‍ ഒന്ന് ചിന്തിക്കുന്നു പടച്ച തമ്പുരാന്‍ മറ്റൊന്ന് നിശ്ചയിക്കുന്നു.അത്രയൊന്നും വിരൂപനല്ലാത്ത അയാള്‍ ആ പെണ്കുട്ടി മുഖത്തു നോക്കി നിന്നെ എനിക്കിഷ്ടമായില്ല എന്ന് പറഞ്ഞപ്പോള്‍ ,അവളുടെ സഹോദരന്‍ വഴി വിദേശത്തേക്ക് ഒരു വിസ സംഘടിപ്പിച്ചു തന്റെ കൂടപ്പിറപ്പുകളുടെ പട്ടിണി മാറ്റുക ,എന്നതിലുപരി അവര്‍ക്കൊരു ഉമ്മയുടെ തുണയുമായി അവള്‍ കൂടെ യുണ്ടാവുമല്ലോ എന്നൊരു സമാധാനമായിരുന്നു.പക്ഷെ അവളുടെ ആ വാക്കുകള്‍ ഒരു ആണിന്റെ അഭിമാനത്തിനേറ്റ ക്ഷതമായിട്ടാണ് അയാള്‍ക്ക്‌ അനുഭവപ്പെട്ടത്.
         ആദ്യമായി ഒരു പെണ്ണു മുഖത്തു നോക്കി ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോള്‍, മൊത്തം സ്ത്രീകളോട് തോന്നിയ വെറുപ്പ്‌ ഈ നാല്പത്തഞ്ചാം വയസ്സിലും അയാള്‍ മനസ്സില്‍ സൂക്ഷിച്ചു പോന്നു.
         എന്നാല്‍ ഈ വൃദ്ധന്‍ ഒരു നിമിത്തം പോലെ.........
 ദൈവം തമ്പുരാന്‍ തന്നെ യായിരിക്കാം  ഇയാളെ വീണ്ടും തന്റെ മുമ്പിലേക്ക് കൊണ്ട് വന്നതെന്നയാള്‍ വിശ്വസിച്ചു.വൃദ്ധന്‍ അയാളുടെ കഥ പറഞ്ഞു തുടങ്ങി.
         സമ്പന്നമായ തന്റെ ഭൂത കാലത്തെക്കുറിച്ചു..പെട്രോ ഡോളറിന്റെ വരവിലെ സുഖലോലുപതയില്‍  വൃത്തികെട്ട കൂട്ട് കെട്ടിനാല്‍ മദ്യത്തിനടിമയായ തന്റെ ഏക മകനെക്കുറിച്ച് ..അതിലേറെ, തന്റെ സമ്പല്‍ കാലത്ത് ദരിദ്രമായ ആട് മമ്മതിന്റെ ദരിദ്രതയുമായി സാമ്യമുള്ള തന്റെ വര്‍ത്തമാന കാലത്തെ ക്കുറിച്ച്..ഭര്‍ത്താവ് മരിച്ചു വിധവയായി ജീവിക്കാന്‍ വിധിച്ച പതിനാറു വയസ്സുള്ള മകന്റെ മാതാവായ നിന്റെ മുഖത്തു നോക്കി നിന്നെ ഇഷ്ടമില്ലാ എന്ന് പറഞ്ഞ മകളെക്കുറിച്ച്‌...
           വൃദ്ധന്റെ വാക്കുകള്‍ ഇടയ്ക്കിടെ ഗദ്ഗദം കൊണ്ട് മുറിച്ചില് ഉണ്ടാക്കുന്ന ഇടവേളകളില്‍ തന്റെ ഉച്ചയുറക്കം  മറക്കാനായി  അയാള്‍ പുക വലിച്ചു കൊണ്ടിരുന്നു.        വൃദ്ധന്‍  തുടര്‍ന്നു... 
          ഗ്രാമത്തിലെ ഏറ്റവും സുന്ദരനും സമ്പന്നനുമായ യുവാവുമായിത്തന്നെ മകളുടെ വിവാഹം ആര്‍ഭാടമായി നടന്നു.വെറും മൂന്നു മാസത്തെ ദാമ്പത്യ മായിരുന്നു അവള്‍ക്കു വിധിച്ചത് വയനാടന്‍ ചുരമിറങ്ങി വന്ന ഒരു നാഷണല്‍ പെര്‍മിറ്റു ലോറി ഭര്‍ത്താവ് സഞ്ചരിച്ച കാറിനെ നിശ്ശേഷമായി തകര്‍ത്തപ്പോഴാണ് അവളുടെ ജീവിതവും തകര്‍ന്നത്.തങ്ങളുടെ മകന്‍ അപകടപ്പെടാന്‍ കാരണം അവളുടെ ദോഷമാണ് കാരണമെന്ന് അന്ധ വിശ്വാസികളായ ഭര്‍ത്താവിന്റെ വീട്ടുകാരുടെ കുത്ത് വാക്കുകള്‍ക്കു മറുത്തൊന്നും പറയാതെ അവള്‍ തിരികെ വരികയായിരുന്നു.
            അസാമാന്യ ബുദ്ധി ശാലിയും പഠനത്തില്‍ ഏറെ താല്പര്യവുമുള്ള അവളുടെ മകന്റെ തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായം അത് മാത്രമായിരുന്നു വൃദ്ധന്റെ ഈ വരവിനുള്ള ലക്‌ഷ്യം.
         പൂര്‍ണ്ണമായ മനസോടെ മകന്റെ തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായവും ആ കുടുംബത്തിന്റെ തന്നെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തു വൃദ്ധനെ യാത്രയാക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നന്മ നിറഞ്ഞ അല്പം അഹങ്കാരം ഉടലെടുത്തതോടൊപ്പം, തന്റെ ജീവിതം തന്നെ ഒരു പൊളിച്ചെഴുത്തിനായി അയാളുടെ മനസ്സ് തയ്യാറെടുക്കുകയായിരുന്നു...........





 

Tuesday, November 22, 2011

''ഒറ്റയിതള്‍ പൂ പോലെ, ശ്വേത......"

മിലന്‍ കത്തി ജ്വലിക്കുന്ന സൂര്യനാണ് .ആകാശത്തിന്റെ മധ്യം കൈയടക്കി മനസ്സിലെപ്പോഴും കത്തുന്ന മദ്ധ്യാഹ്നം സൂക്ഷിക്കുന്നവന്‍.മിഥുന്‍ പക്ഷേ നേരെ വിപരീതമായിരുന്നു.ഒരിക്കലും സൂര്യനെത്തി നോക്കാത്ത മഞ്ഞ് മലകളിലെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഒരു താപസ മുനിയെപ്പോലെ അവന്‍ ജീവിച്ചു.

പിന്നെ ശ്യാം.ഒരു മമത,അല്ലെങ്കില്‍ ആര്‍ത്തിയോടെ ഒരു നോട്ടം ..തന്നിലേക്ക് ഒരിക്കലും എയ്യാത്തവന്‍.ചിന്തകളില്‍ നിന്നും മിലന്റെ ഫോണ്‍ കോളാണ് ശ്വേതയെ ഉണര്‍ത്തിയത്.

''കത്തിജ്വലിക്കുന്ന എന്റെ മദ്ധ്യാഹ്നം നഷ്ടപെട്ട ഈ സായാഹ്നം തിരകളില്ലാത്ത ജുമൈരയിലെ  കടല്‍ നോക്കി,നിലാവില്ലാത്ത ആകാശം കണ്ട് ബാക്കിയാവുന്ന രാത്രി നമ്മള്‍ നെഞ്ചില്‍ ഏറ്റുന്നു..''

തിരകളില്ലാത്ത കടലും നിലാവില്ലാത്ത രാത്രിയുടെ ആകാശവും മിലന്‍  നിന്റെ കൈവിരലുകളുടെ  കുസൃതിയാല്‍ ഒരനുഭൂതിയാക്കുമെന്ന്‍ എനിക്കുറപ്പാണ് .എന്റെ വിശ്വാസങ്ങളില്‍ നീയെപ്പോഴും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന  ഈ വൈകുന്നേരം പ്രത്യേകിച്ചും.എന്റെ നിശ്വാസങ്ങളില്‍ നിന്റെ ഉമിനീരിന്റെ ഗന്ധമുണ്ടാവുമെന്നു എപ്പോഴും കളിയാക്കുന്ന മിഥുന്റെ ഓരോ മധ്യാഹ്നങ്ങളിലും.

മഞ്ഞ് മലകളുടെ ഗര്‍ത്തങ്ങളില്‍ ശ്വേതയുടെ കാള്‍ റിങ്ങിന്റെ അവസാന പരിധിയുടെ അലകളും തീര്‍ത്ത ശേഷമാണ് മിഥുന്‍ പ്രതികരിച്ചത്.

കാറ്റില്ലാതെ തണുത്തുറഞ്ഞ മലകളില്‍ വീണ ഇലകൊഴിയും വൃക്ഷങ്ങളുടെ നിഴല്‍ പോലെ തന്നെ ഉണര്ത്തുവാനാവാത്ത മിഥുന്റെ സ്പര്ശംപോലെ അവന്റെ ശബ്ദം നേര്‍ത്തിരുന്നു.

അവന്റെ പിശുക്കിയ വാക്കുകള്‍ക്കും  ശ്വേത  മഞ്ഞിന്റെ തണുപ്പറിഞ്ഞു. ഒരു കൂട്ടം വാക്കുകള്‍ക്ക് നീണ്ട മൌനം പേറിയ നിമിഷങ്ങള്‍ക്കു  ശേഷം മിഥുന്റെ  വെറുമൊരു മൂളലില്‍ അവള്‍  മടുപ്പനുഭവിച്ചു.

കണ്ണുകള്‍ തുറന്നു വെച്ചു കല്പകവൃക്ഷത്തോപ്പുകളുടെ ഇടയിലുള്ള മനോഹരമായ ഒരു സായാഹ്നം സ്വപ്നം കാണുകയായിരുന്ന ശ്വേതയെ  ശ്യാം മോഹന്‍ കൈപിടിച്ച് ഇറക്കി കൊണ്ടുപോയത്  മരുഭൂമിയിലെ  മധ്യത്തിലുള്ള  ആ കൊട്ടാരത്തിലെക്കായിരുന്നു.

''മരുഭൂമികള്‍ പൂങ്കാവനങ്ങളാവും..അതാണ്‌ ലോകാവസാനത്തിന്റെ അടങ്ങളില്‍ ഒന്ന്.'' ശ്യാമിന്റെ സുഹൃത്തായ കൊട്ടാരം കാവല്‍ക്കാരന്‍  പറഞ്ഞത് സത്യമാവുമെന്നു ശ്വേത വിശ്വസിച്ചു.

ആറു മാസത്തിലൊരിക്കല്‍ കൊട്ടാരം സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിച്ച ഭക്ഷണ അവശിഷ്ടങ്ങള്‍ മണല്‍ മാന്തി നിക്ഷേപിച്ച കൊട്ടാരം കാവല്‍ക്കാരന്‍ അന്നൊറ്റപ്പെടാത്ത ദിനത്തിന്റെ ആഹ്ലാദത്തിലാണെന്നു മുഖഭാവം തെളിയിച്ചു.

കൊട്ടാരച്ചുവരുകളിലെ മാര്‍ബിള്‍ ഫലകങ്ങളില്‍ തട്ടി പോക്കു വെയില്‍ പ്രതിഫലിപ്പിച്ചിട്ട പടവുകളില്‍ ശ്യാമും ശ്വേതയും ഇരുന്നു.

''ഞാനിപ്പോള്‍ ആരെയും തേടിപ്പോകാറില്ല..പണ്ട് ഞാന്‍ തെടിപ്പോയവരും എന്നെ തേടിയെത്തിയവരും എനിക്ക് സമ്മാനിച്ചത് നോവുകള്‍ മാത്രമായിരുന്നു.ശ്യാം പറഞ്ഞു.

രാജകുമാരന്റെ വ്യത്യസ്തമായൊരു വിനോദം..കുതിരപ്പുറത്തേറി വന്ന്‍ കൊട്ടാര മതിലുകളില്‍ സ്ഥാപിച്ച സൌരോര്‍ജ്ജ വിളക്കുകളെ തന്റെ ഇരട്ടത്തോക്കിനാല്‍ ഉന്നം വെച്ചു തകര്‍ത്തിടുക.കാവല്‍ക്കാരന്‍ വിളക്കുകള്‍ പുനസ്ഥാപിക്കുന്ന ജോലിയില്‍ വ്യാപ്രുതനാകുമ്പോള്‍ മണല്‍ ക്കുന്നുകള്‍ക്കിടയിലെക്ക് സൂര്യന്‍ തന്റെ മുഖം പൂഴ്ത്തിയിരുന്നു.

ഞാന്‍ തേടിപ്പോയവരും എന്നെത്തേടിയെത്തിയവരും പതിയെ മറവിയുടെ രതോ ഇരുളിടങ്ങളില്‍ അപ്രത്യക്ഷരായി ഞാനൊറ്റയായ വേളയിലാണ് നീ എന്നിലേക്ക്‌ കടന്നു വന്നത്.ശ്യാം തുടര്ന്നു.

മറ്റിതളുകളുടെയെല്ലാം സൌന്ദര്യം ആവാഹിച്ച് ഒരൊറ്റയിതള്‍ പൂ പോലെ നിന്റെ ഓര്‍മ്മകള്‍ എന്നില്‍ സൌരഭ്യം പകര്‍ന്നു.മിഥുനെപ്പോലെ ശ്യാമിന്റെ പതിഞ്ഞ വാക്കുകള്‍ ശ്വേതയെ തരളിതയാക്കിയത് ശ്യാം ഒരു വേള മിലനേ പ്പോലെ തന്നെ തലോടിയിരുന്നെ ങ്കില്‍ എന്നാഗ്രഹിച്ചിട്ടായിരുന്നു.ശ്വേതയുടെ മുന്നില്‍ ശ്യാം മിലനെപ്പോലെ കത്തി ജ്വലിക്കുന്ന ഒരു സൂര്യനായ് അവതരിച്ചു.

മരുഭൂമി ആകാശം പകുത്തെടുത്തിട ത്ത്  വൈകുന്നേരം നഷ്ടപ്പെട്ടിരുന്നു.ആകാശ നിറമുള്ള നേര്‍ത്ത നീലവിരി ഒരു ഭാഗത്തേക്ക് നീക്കിയിട്ട കിടപ്പറയിലെ നഗ്നതയിലേക്ക്‌ നിലാവ് പെയ്തിറങ്ങി.

മിലന്റെ കപട സദാചാര ബോധത്തെ ശേത അവഗണിച്ചതായിരുന്നു ശ്യാമിന്റെ കൂടെയുള്ള ഈ പൊരുള്‍.കൊട്ടാരം കാവല്‍ക്കാരനെ  സാക്ഷിയാക്കി മോതിരം കൈമാറിയ ആരാത്രി സൌരോര്‍ജ്ജ വിളക്കുകള്‍ വീണ്ടും തകര്‍ക്കപ്പെട്ടിരുന്നു.


നിലാവില്‍    നിറമെന്തെന്നറ യാത്ത കൊട്ടാരപ്പൂങ്കാവനങ്ങ ളിലെ
നനഞ്ഞു നിന്ന പൂക്കള്‍ക്കും കിടപ്പറയില്‍ നിന്നും കൊട്ടാരപ്പടവുകളിലേക്ക് ഒഴുകിപ്പരന്ന രക്തത്തിനും ഒരേ നിറമായിരുന്നു.......
ആ രാവ്‌ വെളുക്കും മുമ്പേ അവരുടെയും കൊട്ടാരം  കാവല്കാരന്റെയും ലോകം അവസാനിച്ചിരുന്നു...

Friday, November 4, 2011

അഭിനിവേശങ്ങള്‍

ചി അഭിനിവേശങ്ങള്അങ്ങിനെയാണ് .അവ ചിലപ്പോള് ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.അതായിരുന്നു ചാത്തുവിന്റെ ജീവിതത്തിലും സംഭവിച്ചത്.ചിത്രം വരക്കാനുള്ള ഒടുങ്ങാത്ത അഭിനിവേശം.

കുമ്മായം അടര്ന്നു രൂപപ്പെട്ട ചെറു കുഴികളില്പകല്സമയം മൂട്ടകള്അടയിരിക്കും .രാത്രിയായാല്ഒരു ജാഥ പോലെ അവ ചാത്തുവിനെയും കുടുംബത്തെയും തേടിയിറങ്ങും.

മോന്തി നേരമാണ് അമ്മ മൂട്ടകളെ വേട്ടയാടാന്ഇറങ്ങുന്നത്.ചെറിയ മഷിക്കുപ്പിയുടെ അടപ്പ് തുളച്ച് ഒരു തുണ്ടം തുണി കൊണ്ട് തിരിയുണ്ടാക്കി അമ്മ തന്നെയുണ്ടാക്കിയ മണ്ണെണ്ണ വിളക്ക് ചരിച്ചു പിടിച്ചു കുഴികളില്അടയിരുന്ന മൂട്ടകളെ അമ്മ ഉന്മൂലനം ചെയ്തു കൊണ്ടിരുന്നു.

എങ്കിലും മണ്ണെണ്ണ വിളക്കിന്റെ നാളം പോലെ കറുത്ത പാടുകള്ഉത്ഭവിച്ച കുഴികളില് പിറ്റേന്നും മൂട്ടകള്അടയിരുന്നു.

ഇരുട്ടില്ജാഥ പോകുന്ന മൂട്ടകളെ കുഴികളില്ലാത്ത ചുവരിന്റെ ഭാഗങ്ങളില്വരച്ചു കൊണ്ടായിരുന്നു ചാത്തു തന്റെ ചിത്രം വര തുടങ്ങിയത്.ചാത്തു വരച്ചിട്ട കുഴികളില്അടയിരിക്കുന്ന മൂട്ടകളുടെ ചിത്രമോ ചുവരുകളിലെ യധാര്ത്ത കുഴികള്ഏതെന്നോ അറിയാതെ അമ്മ മണ്ണെണ്ണ വിളക്കുമായി വേട്ട തുടര്ന്നു.

ലോകവും ജീവിതവും അറിയാന്തുടങ്ങുമ്പോള്ചിത്രം വര ചാത്തുവില്ആഴത്തില്വേരൂന്നിയിരുന്നു.കുംമായമാടര്ന്ന ചുവരുകളില്നിന്നും ഗ്രാമത്തിലെ ബസ് സ്റൊപ്പിലായിരുന്നു പുറം ലോകമറിഞ്ഞ ചാത്തുവിന്റെ ആദ്യ കരവിരുത് പുഴകളും ,മലകളും,പൂമ്പാറ്റകളും ,വൃക്ഷ ലതാദികലുമൊക്കെയായി പ്രത്യക്ഷപ്പെട്ടത്.

കനമാര്ന്ന മഴത്തുള്ളികള്കീറിയിട്ട വാഴത്തോപ്പുകളും,അപ്പന്റെ അപ്പന് ജന്മി പതിച്ചു നല്കിയ പത്തു സെന്റിന് ചുറ്റുമായി വിശാലമായ വെളിപ്പറമ്പുകളും കൂടാതെ പ്രകൃതിയുടെ ഓരോ സ്പന്ദനവും ചെറിയ അങ്ങാടിയിലെ പീടിക നിരകളില്‍ ചാത്തു വരഞ്ഞിട്ടു.

ഒരുച്ച മയക്കത്തിന്റെ ഞെട്ടിയുണര്ന്ന  ശിശിര കാല മധ്യാഹ്നത്തിലാണ്  ചാത്തുവിന്റെ കാന്‍ വാസിലേക്ക്  വെളിപ്പറമ്പില്‍  ഇരുന്നു തൂറുന്ന അപ്പന്റെ ചിത്രം കടന്നു വന്നത്. ഒട്ടും ചാരുത നഷ്ടപ്പെടാതെ നാട്ടുകാര്മുഴുവന്കാണും വിധം അങ്ങാടിയിലെ പഞ്ചായത്ത് കിണറിന്റെ ചുവരില്ചാത്തു അപ്പനെ വരഞ്ഞു വെച്ചു.

ചാത്തുവിന്റെ നിര്ഭാഗ്യമെന്നോ നാട്ടുകാര്പാടിനടന്ന ശാപമെന്നോ വാസ്തവമെന്തെന്നറിയില്ല അതെ ദിവസം പഞ്ചായത്ത് കിണറില്പൊങ്ങിയ മൃത ദേഹം ചാത്തുവിന്റെ അപ്പന്റെതായിരുന്നു എന്നത് സത്യമായിരുന്നു.

പിന്നീടുള്ള കുറച്ചാഴ്ച്ചകളില്ഒരുന്മാദിയെപ്പോലെ വെളിപ്പറമ്പുകള്അലഞ്ഞു നടന്ന ചാത്തുവിന്റെ തിരോധാനം പഞ്ചായത്ത ധികൃതര്കുമ്മായം പൂശിയ കിണറിലെ അപ്പന്റെ ചിത്രത്തിനൊപ്പം ഒരോര്മ്മ മാത്രമായി അവശേഷിച്ചു.