Thursday, April 26, 2012

അന്നയുടെ മന്ദസ്മിതങ്ങളില്‍ ‍ പൂക്കുന്ന കാനനങ്ങള്‍..

രുഭൂമിയില്‍ ‍ പൂക്കുന്ന സൌഹൃദങ്ങള്‍ക്ക് പലപ്പോഴും രക്തബന്ധത്തോളം വിലയുണ്ടാവുമെന്നു എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.ഒരു കുഞ്ഞുമഴ തോര്‍ന്ന പകലറുതിക്കും ശേഷവും ഈന്തപ്പനമരങ്ങള്‍ പെയ്ത ഒരു സന്ധ്യക്കും ഇടവേളയിലായിരുന്നു ആ ഫോണ്‍കോള്‍ എന്നെത്തേടി എത്തിയത് .നമ്പര്‍ തെളിയാത്ത ''കാള്‍'' എന്ന് മാത്രം സ്ക്രീനില്‍ തെളിഞ്ഞതിനാല്‍ സ്വീകരിക്കണമോ എന്ന ശങ്കയോടെ ഞാന്‍ നിന്നത് അതെനിക്ക് പ്രിയപ്പെട്ടവര്‍ ആരോ ആയിരിക്കുമെന്ന്‍ തീരെ പ്രതീക്ഷയിലാത്തതിനാലായിരുന്നു.
എന്നാല്‍ എന്റെ ചിന്തകള്‍ക്ക് വിപരീതമായി മറുവശം അവള്‍ അന്നയായിരുന്നു.അന്നയുടെ മന്ദസ്മിതങ്ങളില്‍ കാനനങ്ങള്‍ പൂക്കുമെന്നു സുഹൃത്തായിരുന്നു എന്നോട് പറഞ്ഞത്.
''ജീവിതം ഒരു സ്വപ്നാടനമാണ് .ഉറക്കിനും ഉണര്വ്വിനുമിടയിലെ അല്‍പ സഞ്ചാരങ്ങള്‍.ഈ അല്‍പ സഞ്ചാരങ്ങള്‍ പലരുടെയും മനോ വ്യാപാരങ്ങള്‍ പോലെ നിമിഷമായും ,ഋജുവായും ദീര്‍ഘ മായും അനുഭവപ്പെടുന്നു.''അപ്പുറത്ത് അന്ന  വേദാന്തി യാവുന്നത് ഞാനറിഞ്ഞു.
''നീതന്ന സൌഹൃദത്തിന് നന്ദി പറയുന്നില്ല.ഒരു നന്ദി പറയലില്‍ നീയെന്നെ ഓര്‍മ്മകളില്‍ നിന്നും പറിച്ചെറിഞ്ഞുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.''നീയൊന്നും മിണ്ടാത്തതെന്താണ്? '' എന്ന ചോദ്യത്തിന് മാത്രം ഞാന്‍ ''പറയൂ ഞാന്‍ കേള്‍ക്കുന്നുണ്ട് '' എന്ന മറുപടി പറഞ്ഞു.
''എന്നെ ..അല്ല ..എന്റെ മന്ദ സ്മിതങ്ങളെ പ്രണയിച്ച സുഹൃത്തിനോട് ക്ഷമ ചോദിക്കുന്നു.മധുരമായ ഒരു പ്രതികാരത്തിനിടയിലെ സ്വപനാടനങ്ങളില്‍ അല്‍പ നിമിഷം എനിക്ക് വേണ്ടി അഭിനയിച്ചതിനു നന്ദിയും.
പ്രവാസ ജീവിതത്തിന്റെ ദശാസന്ധികളില്‍ എവിടെയോ വെച്ചു എനിക്ക് ലഭിച്ചതായിരുന്നു അന്നയുടെ സൗഹൃദം.ഏറെത്താമസിയാതെ എന്റെ സുഹൃത്തിന്റെ കാമുകിയുമായി ത്തീര്ന്നവള്‍.കാറ്റും കോളും നിറഞ്ഞ  പ്രക്ഷുബ്ദമായൊരു സ്വകാര്യ ജീവിതത്തിന്റെ തീരാ മുറിവുകള്‍ മനസ്സിലൊളിപ്പിച്ചു മനോഹരമായി മന്ദസ്മിതം തൂകുന്നവള്‍.
''അതേ പണ്ട് ഫെര്‍ണാണ്ടസ്സും എന്റെ കാതില്‍ മന്ത്രിച്ചത് എന്റെ മന്ദസ്മിതത്തെ ക്കുറിച്ചായിരുന്നു.''അവളെന്നോട് സ്വകാര്യമായി പറഞ്ഞത് ഞാന്‍ സുഹൃത്തിനോട് പറഞ്ഞില്ല.പിന്നെ അവളെന്നോട് മൊഴിഞ്ഞതില്‍ പലതും.
നര വീണു തുടങ്ങിയ എന്റെ മുടിയിഴകള്‍ കറുത്ത ചായം തേച്ചു കാത്തിരിക്കുന്ന ഇട വേളകളില്‍ അവളുടെ മടിയില്‍ തലവെച്ചു മയങ്ങാ റുണ്ടയിരുന്നു ഞാന്‍ പലപ്പോഴും.മധുരോദാരങ്ങളായ നഷ്ടപ്പെട്ട ശൈശവം വീണ്ടെടുത്ത ഇത്തരം അല്‍പ സമയങ്ങള്‍ എനിക്ക് സമ്മാനിച്ചതായിരുന്നു അന്നയെ ഞാന്‍ ഏറെയിഷ്ടപ്പെട്ടത്.
സമ്പന്നമായ ഒരു ജീവിത പശ്ചാത്തലത്തില്‍ നിന്നും അന്ന പ്രവാസം വരിക്കാന്‍ കാരണം മധുരമായ ഒരു പ്രതികാരം തീര്‍ക്കാനായിരുന്നുവെന്ന അറിവ് എന്നെ കൂടുതല്‍ ആശ്ച്ചര്യവനാക്കി.
വശ്യമായ മന്ദസ്മിതവും ചുറുചുറു ക്കൊടെയുള്ള ജോലിയും അവളെ ഓഫീസിന്റെ നിയന്ത്രണചുമ തല എല്പിച്ചതില്‍ അധികൃതര്‍ക്ക് തെറ്റിയില്ല എന്ന് ഞാന്‍ വിശ്വസിച്ചത് നൂറു ശതമാനം ശരിയായിരുന്നു.
നിയമപരമായിത്തന്നെ ഫെര്‍ണാണ്ടസുമായി വിവാഹകരാറില്‍ നിന്നും ഒഴിവായിരുന്നുവെങ്കിലും പ്രവാസത്തിന്റെ ആദ്യനാളുകളില്‍ അയാള്‍ തന്നെ വിളിച്ചെന്നും തികച്ചും അപരിചിതയെപ്പോലെ അവള്‍ സംസാരിച്ചെന്നും അവളെന്നോട് പറഞ്ഞത് മഞ്ഞിനെ ആശ്ലേഷിച്ചു ഒരു രാവ്‌ മതിമറന്നു ഉറങ്ങാന്‍ നിഴല്‍പ്പെരുക്കങ്ങളുമായി നിലാവ് വിരുന്നുവന്ന ഒരു നിശയിലായിരുന്നു.
ജീവിതവും ഫെര്നാണ്ടസ്സിനോടുള്ള പ്രണയവും സമ്പന്നതയില്‍ ആറാടിയ വര്‍ഷങ്ങള്‍ക്കൊടുവില്‍ കടല്‍കടന്ന അയാള്‍ പുതിയ കൂട്ട് തേടിപ്പിടിച്ചതും രണ്ടു ആണ്‍മക്കളെയും  അവളെയും മറന്നതും മധുരമായ ഒരു പ്രതികാരത്തിനായി അവളും കടല്‍ കടന്നതും എല്ലാം എല്ലാം.
ജീവവേരുകള്‍ അള്ളിപ്പിടിച്ച ജന്മസ്ഥലങ്ങളിലേക്ക് ഞാന്‍ തിരിച്ചു യാത്രയാവുമെന്ന അന്നയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ സുഹൃത്തിനെയായിരുന്നു ഏറെ മനോവിഷമത്തിലാക്കിയത്.അത്ര അഗാധമായി അവളെ സ്നേഹിക്കരുതെന്ന എന്റെ താക്കീത് അവന്‍ ധിക്കരിച്ചതിന്റെ പരിണിതഫലം.
കാറ്റുവന്നു വിളിക്കുമ്പോള്‍ അനുഗമിക്കുന്ന അപ്പൂപ്പന്‍താടിയെപ്പോലെ ഒരു നാള്‍ എന്റെയും സുഹൃത്തിന്റെയും സ്വകാര്യദുഖമായി അന്ന മാറുമെന്നു എനിക്കുറപ്പായിരുന്നു.
സുമുഖനും ആരോഗ്യദൃഡഗാത്രനുമായ സുഹൃത്തിന്റെ വിരല്‍ത്തുമ്പു പിടിച്ചു അന്ന ഫെര്നാണ്ടസ്സിന്റെ ദൃശ്യവലയത്തില്‍ പാറി നടന്നു.അയാള്‍ അന്നയോടു ചെയ്തപോലെ ഫെര്നാണ്ടസ്സിന്റെ കൂട്ടുകാരി മറ്റൊരു കൂട്ട് തേടിപ്പോയിരുന്നു.സുഹൃത്തിനായി അന്ന തൂകിയ മന്ദസ്മിതങ്ങള്‍ ഫെര്നാണ്ടസ്സിന്റെ നെഞ്ചില്‍ക്കിടന്നു പൊള്ളിത്തുടങ്ങിയിരുന്നു.
സഭ്യതയുടെ അതിരുകള്‍ ഒരിക്കലും വിടാത്ത ഞങ്ങളുടെ ഇടപഴകലുകള്‍ ക്കു അന്ന രക്തബന്ധത്തോളം വിലകല്പിച്ചത് ആയിരുന്നു എന്നെ അവളുടെ ഹൃദയത്തോട് ചേര്‍ത്തു വെച്ചത്.മരുഭൂമിയില്‍ പൂക്കുന്ന സൌഹൃദങ്ങള്‍ക്ക് രക്തബന്ധത്തോളം വിലയുണ്ടെന്ന് അറിഞ്ഞത് അപ്പോഴായിരുന്നു.അതേ ഹൃദയബന്ധമായിരിക്കാം നൈനിത്താളില്‍ പുതിയ വിദേശി സുഹൃത്തിനൊപ്പം തന്റെ രണ്ടാന്മക്കളുടെ കൂടെ ഉല്ലാസജീവിതം നയിക്കുമ്പോഴും അന്നയ്ക്ക് എന്നെവിളിക്കാന്‍ തോന്നിയ ചേതോവികാരവും.

Tuesday, April 24, 2012

ആദമും ശ്രേയയും പിന്നെ പൌര്‍ണ്ണമിയും..

ദം നീയെന്നെ ഉപേക്ഷിച്ചു പോകരുത്.”ശ്രേയ വിതുമ്പി .“ഇല്ല ശ്രേയാ
എനിക്കു പോവാതിരിക്കാൻ കഴിയില്ല.''ആദം പറഞ്ഞു.

എനിക്കേറ്റവും ഇഷ്ടപ്പെട്ടവരുടെ വേർപാടുകളാണു എന്റെ സങ്കടങ്ങലുടെ പൊരുൾ“ശ്രേയ പതിഞ്ഞ സ്വരത്തിൽ വീണ്ടും പുലമ്പി.

''ഇത്രയും കാതം താണ്ടി ഞാനെത്തിയത് നിന്റെ സങ്കടം കാണാനായിരുന്നില്ല''.

ആദം അല്പം ഉറക്കെ പറഞ്ഞു . ''കഴിയില്ല ആദം ഇഷ്ടമുള്ളവരുടെ വേർപാട് വീണ്ടുമെന്നെ വിഷാദയാക്കും''.

അവൾ വീണ്ടും വിതുമ്പി.

മൌനം വളരെ കുറഞ്ഞ നിമിഷത്തേക്കായിരുന്നുവെങ്കിലും ഒരു നൂറ്റാണ്ടിന്റെ ദൈർഘ്യം

ആ അല്പ നിമിഷത്തിനുണ്ടെന്നു അവർക്കു തോന്നി.നേരം വൈകിയിരുന്നു.പതിവു യാത്രികരെ അക്കരയാക്കി തോണിക്കാരൻ പുഴക്കരയിലെക്കിറങ്ങി നിന്ന വഴിയിലൂടെ യാത്രയായി.

”ഒരു വിരലനക്കത്തിനപ്പുറം ഞാനുണ്ടാവും''.ആദം പറഞ്ഞു.

“ഉം ”ഒരു മൂളലായിരുന്നു ശ്രേയയുടെ മറുപടി.ശ്രേയയുടെ കൈത്തലം തണുപ്പായിരുന്നു അവളുടെ സ്ഥായിയായ വിഷാദം പൊലെ.

“ശ്രേയാ നിന്റെ കൈത്തലം തരൂ” ആദം അപേക്ഷിച്ചു

“ഇതാ” അവൾ തന്റെ കൈത്തലം നീട്ടി.ആദം അതെടുത്തു തന്റെ ചൂടുള്ള ഹൃദയത്തിൽ വെച്ചു തണുപ്പകറ്റി.''ഇന്നു പൌർണ്ണമിയാണു'' അവൾ മൊഴിഞ്ഞു.

''എന്റെ മനസ്സിൽ കറുത്ത വാവും''.ആദം പ്രതിവചിച്ചത് മനസ്സിലായിരുന്നു.പക്ഷെ വാക്കുകൾ പുറത്തു വന്നത് അയാളറിഞ്ഞില്ല.


പുഴയിലേക്കു ചാഞ്ഞിരുന്ന പേരറിയാ മരത്തിൽ നിറയെ മഞ്ഞപ്പൂക്കളായിരുന്നു.പൌർണ്ണമി നിലാവ് മഞ്ഞപ്പൂക്കളുടെ ഇടയിൽ തളിര്‍ത്തു നിന്ന ഇലകൾക്കു വെള്ളി നിറം നല്കി.

“നിന്റെ കണ്ണുനീരാണു എന്റെ യാത്രക്കു തടസ്സം.'' അവളുടെ നിറഞ്ഞു തൂവിയ കണ്ണുകളിലെക്കു നിലാവ് ചിതറി നിന്നു.പുഴയിൽ വീണ പൂർണ്ണ ചന്ദ്രന്റെ പ്രതിബിംബത്തിലേക്ക് പൂമരം തന്റെ അല്പം മഞ്ഞപ്പൂക്കൾ കുടഞ്ഞിട്ടപ്പൊൾ വെള്ളത്തിലലിഞ്ഞു ചേര്‍ന്ന പ്രതിബിംബം പൂർവ്വ സ്ഥിതി പ്രാപിച്ചു.

''ഈ പുഴയും ഒരു മരുഭൂമിയായി പരിണമിക്കുന്നത് ഞാൻ സ്വപ്നം കണ്ടത് ,ആയുസ്സിന്റെ പകുതിയും മണല്ക്കാടു താണ്ടി ശോഷിച്ച എന്റെ പ്രണയത്തിന്റെ സാക്ഷ്യ പത്രമാണു''.

ആദം പിറുപിറുത്തു.പുഴയിലെ ചന്ദ്രന്റെ പ്രതിബിംബം കോരിയെടുക്കാൻ ശ്രേയക്കു കഴിഞ്ഞില്ല.ഓരൊ പ്രാവശ്യവും ശ്രമം തുടരുമ്പൊൾ വെള്ളത്തിൽ പരന്നു ആകൃതി നഷ്ടപ്പെടുന്ന പ്രതിബിംബം നോക്കി ശ്രേയ കരഞ്ഞു.പൂമരത്തിനു പുറകിൽ തോണിക്കാരൻ ഒളിപ്പിച്ചു വെച്ച പങ്കായം ആദം വീണ്ടെടുത്തിരുനു.

''യാത്ര പറയാതെ പോകുക .ഞാൻ പുറം തിരിഞ്ഞു നില്ക്കും''

അവൾ ആദമിന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.

പുഴക്കരയും ചെറു താഴ്വാരങ്ങളും പുറകിലെക്ക് ഉയർന്നുയർന്നു രൂപം കൊണ്ട കുന്നുകൾക്കു മുകളിൽ കറുത്തിരുണ്ട മഴ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പൊൾ പൂർണ്ണ ചന്ദ്രന്റെ പ്രതിബിംബം പുഴയുടെആഴങ്ങളിലെവിടേയൊ നഷ്ടപ്പെട്ടിരുന്നു..

പേരറിയാ മരത്തിന്റെ ചുവട്ടിൽ മഴയോടൊപ്പം പെയ്ത മഞ്ഞപ്പൂക്കളുടെ ശയ്യയിൽ അവർ ചേർന്നു കിടന്നു.''കാതങ്ങൾ താണ്ടി നീ തിരിച്ചു വന്ന മരുഭൂമിയിലെത്തും വരെ ഈ രാവു മുഴുവൻ ഞാൻ ഉറങ്ങാതെ കാത്തിരിക്കാം''. ശ്രേയ പറഞ്ഞു..

ആദം പുഴയിൽ മരുഭൂമി കാണുകയായിരുന്നു.മഴ നനഞ്ഞീറനായ അവളുടെ മുടിയില്‍ ആദം മരുഭൂമി മണത്തു.പിന്നെ പുഴയിലേക്കിറങ്ങി നിന്നു.

പുഴയുടെ നടുക്കായിരുന്നു ആദമപ്പൊൾ. മരുഭൂമിയിൽ തോണിയുടെ ആവശ്യകതയെ അയാളുടെ മനസ്സു നിരസിച്ചു.പുഴയുടെ ആഴങ്ങളിൽ അപ്രത്യക്ഷമായ ചന്ദ്രന്റെ പ്രതിബിംബം തേടി ആദമെറിഞ്ഞ പങ്കായം യാത്രയായിരുന്നു.ആദം തോണിയു പേക്ഷിച്ച് മരുഭൂമിയിലെക്കിറങ്ങിയിരുന്നു.

പൂമരത്തിനു ചുവടെ ഉറങ്ങാതെ കിടന്ന ശ്രേയയുടെ കൈതലത്തിലെ തണുപ്പ് ശരീരം മുഴുവൻ വ്യാപിച്ചു.പുഴക്കരെ യാത്രികർ ആരവം തുടങ്ങി.ഇക്കരെ തുഴയാൻ പങ്കായമില്ലാതെ തോണിക്കാരൻ നിസ്സഹായനായി നിന്നു.

''എന്റെ യാത്രയുടെ കഥ ഇവിടെ തുടങ്ങുന്നു''.ആദം പറഞ്ഞു.

''കഥയ്ക്കും കഥാപാത്രങ്ങൾക്കും ഞാൻ പേരിടാം ''.ശ്രേയ പ്രതിവചിച്ചു .

പുഴക്കരയിൽ മഴ പെയ്തൊഴിഞ്ഞ ആകാശവും പെയ്തു തീർന്ന പൂമരവും വീണ്ടും തെളിഞ്ഞു നിന്ന പൌർണ്ണമിയിൽ കുളിച്ചു നിന്നു..